അസംതൃപ്‌തനായി കോൺഗ്രസിൽ തുടരണോ? ഹാർദിക് പട്ടേലിനെ സ്വാഗതം ചെയ്ത് എഎപി

Apr 16, 2022 - 18:15
 0
അസംതൃപ്‌തനായി കോൺഗ്രസിൽ തുടരണോ? ഹാർദിക് പട്ടേലിനെ സ്വാഗതം ചെയ്ത് എഎപി

ഗുജറാത്തിലെ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിനെ ക്ഷണിച്ച് ആം ആദ്മി പാർട്ടി. ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേലിന്റെ പാർട്ടിക്കെതിരെ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് ഓഫറുമായി ആം ആദ്മി ഗുജറാത്ത് യൂണിറ്റ് മേധാവി ഗോപാൽ ഇട്ടാലിയ രംഗത്തുവന്നത്. പഴയ പാർട്ടിയിൽ നിന്നുകൊണ്ട് തന്റെ സമയം പാഴാക്കരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായാണ് ഹാർദിക് കോൺഗ്രസിലേക്ക് പ്രവേശിച്ചത്. അന്നത്തെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴാണ് ഹാർദ്ദികിനെ പാർട്ടിയിലേക്ക് എത്തിച്ചത്. പിന്നീട്, 2020ൽ വർ‍ക്കിങ് പ്രസിഡന്റ് പജവി നൽകുകയും ചെയ്തു. ഈ വർഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടിക്കുള്ളിൽ അസ്വസ്ഥത ഉടലെടുക്കുന്നത്.

ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഹാർദിക് പട്ടേലിന്റെ പ്രതികരണമുണ്ടായിരിക്കുന്നത്. വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് കോൺഗ്രസ് പാർട്ടിയിൽ തന്റേത് എന്നായിരുന്നു പട്ടേൽ പ്രക്ഷോഭ നേതാവിന്റെ പ്രതികരണം. പട്ടേൽ സമുദായത്തിന്റെ പ്രബലനായ നേതാവായ ഹാർദിക്കിനെ സംസ്ഥാനത്തെ നേതാക്കൾ ഒതുക്കുന്നുവെന്നാണ് ആക്ഷേപം. സംസ്ഥാന കോൺഗ്രസിന്റെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കാറില്ലെന്നും തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് അഭിപ്രായം തേടാറില്ലെന്നും ഹാർദിക് മാധ്യമത്തോട് തുറന്നടിച്ചു.

ഹാർദിക് പട്ടേൽ കോൺഗ്രസിൽ നിന്ന് എന്തിന് സമയം കളയണം. കോൺഗ്രസ് പാർട്ടിയിൽ താത്പര്യമില്ലെങ്കിൽ അദ്ദേഹം ആം ആദ്മി പോലുള്ള പാർട്ടിയിൽ ചേരണം.

'അദ്ദേഹത്തെപ്പോലെ അർപണ മനോഭാവമുള്ള ആളുകൾക്ക് കോൺഗ്രസിൽ സ്ഥാനമില്ല. ആം ആദ്മി പോലുള്ള സമാന ചിന്താഗതിയുള്ള പാർട്ടിയിൽ അദ്ദേഹം ചേരണം,” ഇട്ടാലിയ പറഞ്ഞു. ഹാർദിക് പട്ടേൽ സ്വന്തമായി ഒരു നേതാവായി ഉയർന്നു. കോൺഗ്രസ് നേതൃത്വത്തോട് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലുള്ള നേതാക്കളെ ഞങ്ങൾക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഎപിയുടെ വാഗ്ദാനം ഉണ്ടായെങ്കിലും പാർട്ടി വിടാൻ ഒരുക്കമല്ലെന്ന നിലപാടിലാണ് ഹാർദ്ദിക്. ഒരു വലിയ പാർട്ടിയിൽ "ചെറിയ വഴക്കുകളും അഭിപ്രായ വിത്യാസങ്ങളും" ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു, "എന്നാൽ, ഗുജറാത്ത് മികച്ച സംസ്ഥാനമാക്കാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം". അതേസമയം കോൺഗ്രസ് വിടുന്നതിനെ സംബന്ധിച്ച വാർത്തകൾ ഹാർദിക് നിഷേധിച്ചിരുന്നു.

ഭരിക്കാൻ സംസ്ഥാനങ്ങളില്ലാതെ നെട്ടോട്ടമോടുന്ന കോൺഗ്രസിന് ഗുജറാത്തിലെ വിജയം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ എല്ലാവരും തന്നെ ബിജെപിയിലേക്കോ ആം ആദ്മിയിലേക്കോ ചുവട് മാറ്റുകയാണ് എന്നതാണ് കോൺഗ്രസിനെ ആശങ്കയിലാക്കുന്നത്. വ്യാഴാഴ്ച സൗരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളായ ഇന്ദ്രാണിൽ രാജഗുരു, വർഷം സഗതിയ എന്നിവർ ആം ആദ്മി പാർട്ടിയിലേക്ക് പോയിരുന്നു. അതേസമയം, ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് ഗദ്ദ സംവരണ സീറ്റിൽ നിന്നുള്ള മുൻ എംഎൽഎ പ്രവീൺ മാരു ബിജെപിയിൽ ചേർന്നിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow