സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തില്‍ ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങലില്‍ യുവാവിന് പോലീസ് സുരക്ഷ. മുട്ടുങ്ങലിലെ ചെട്ട്യാര്‍ കണ്ടി അബ്ദുള്‍ സലാമിന്റെ മകന്‍ ജസീൽ (26) ജസീലിന്റെ സുഹൃത്ത് പതിയാരക്കര സ്വദേശി ഇസ്മയിലിനുമാണ് വടകര പോലീസ് സുരക്ഷ ഒരുക്കിയത്. കഴിഞ്ഞ മാസം 11നു വിദേശത്ത് നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയ ജസീല്‍ നാല് ക്യാപ്‌സൂളുകളായി സ്വര്‍ണം കൊണ്ട് വന്നിരുന്നുവെന്നും എന്നാലിത് ഉടമസ്ഥര്‍ക്ക് നല്‍കാതെ ഒളിവില്‍ പോവുകയായിരുന്നുവെന്നും പറയുന്നു.
ഇതിനു പിന്നാലെ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ജസീലിനെ അന്വേഷിച്ച് വീട്ടിലെത്തുകയും, ഫോൺ വഴിയും ഭീഷണി മുഴക്കുകയും ചെയ്ത സംഭവം ഉണ്ടായി. ഇതിനിടയിലാണ് ഇന്നലെ രാത്രി ഇയാള്‍ കണ്ണൂര്‍ വിമാനത്താവളം വഴി ബംഗളൂരുവിലേക്ക് പോകാനുള്ള ശ്രമത്തിനിടെ രണ്ട് ക്യാപ്സൂളിന്റെ 450 ഗ്രാം സ്വര്‍ണവുമായി സിഐഎസ്എഫിന്റെ പിടിയിലായത്. ഇയാളെ കസ്റ്റംസിന് കൈമാറുകയുണ്ടായി. ഇതിനിടയില്‍ തനിക്കു സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്ന് ഭീഷണി ഉള്ളതായും സംരക്ഷണം വേണമെന്നും ജസീല്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് മട്ടന്നൂര്‍ പോലീസ് ജസീലിനെ വടകര പോലീസിന് കൈമാറുകയും വീട്ടിലെത്തിക്കുകയുമായിരുനു. ഇയാളുടെ വീടിന് സംരക്ഷണം ഏര്‍പ്പെടുത്തിയതായി വടകര പോലീസ് അറിയിച്ചു. ജസീലിന് സ്വര്‍ണം വില്‍പന നടത്താനും മറ്റും ഇസ്മയില്‍ സഹായം ചെയ്തതായാണ് പോലീസ് പറയുന്നത്. ഇതിനിടെവഇന്ന് പുലർച്ചെ പോലീസ് കാവലിലിരിക്കെ ഇസ്മയിൽ വീട്ടിൽ നിന്ന് മുങ്ങി. വീടിന്റെ പിൻ വശം വാതിൽ വഴി ഇയാൾ കടന്ന് കളയുകയായിരുന്നത്രെ. വടകര ഇൻസ്പെക്ടർ പിഎം മനോജിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.